.ജന്മദിനം ഭാരതീയമായരീതിയിൽ ആഘോഷിച്ചുകൂടേ ?
ഹിന്ദുക്കളുടെ പല മംഗള കർമ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്. മരിച്ചാൽ പോലും ചിതയിൽ വച്ച് ദഹിപ്പിക്കുകയാണ് ഹിന്ദുക്കൾ ചെയ്യാറ്.
അങ്ങനെയുള്ള അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബർത്ത് ഡേ ആഘോഷിക്കുന്നത്. തമസോമാ ജ്യോതിര്ഗമയഃ (ഇരുട്ടില് നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നതിനു പകരം പ്രകാശത്തെ ഊതിക്കെടുത്താൻ അവരെ പഠിപ്പിക്കുന്നു. അത് കണ്ട് മാതാപിതാക്കളും, ചുറ്റും കൂടി നില്ക്കുന്നവരും കൈയ്യടിച്ചു ചിരിക്കുന്നു. ഹാപ്പി ബർത്ത് ഡേ എന്ന് പാടുന്നു.
പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ട് ഒരു പുതിയ വർഷം ആരംഭിച്ചാൽ എങ്ങിനെയാണ് ആ കുട്ടിയുടെ ജീവിതത്തിൽ “ഹാപ്പിനെസ്സ്” ഉണ്ടാകുന്നത്?
അയ്യോ! ഇതിലും ദുഷ്കരമാണ് അടുത്തത്. കേക്ക് കട്ടിങ്ങ്. പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അതു തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിനു പിന്നിലുമുള്ളത്. കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. അതവന്റെ ശരീരം തന്നെയെന്ന് ഉറപ്പിക്കാൻ അവന്റെ പേരും അതിലെഴുതിവെക്കും. എന്നിട്ട് അവനെക്കൊണ്ട്തന്നെ അത് കഷ്ണം കഷ്ണമായി മുറിക്കാന് പറയുന്നു.
സ്വന്തം ശരീരം മുറിച്ച് ആദ്യത്തെ കഷ്ണം അവന് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വായിലും വച്ച് കൊടുക്കുന്നു. ഹയ്യോ! എന്തോരബദ്ധമാണിത്? നോക്കൂ. ഭാരതീയ ആത്മീയദര്ശനങ്ങള്ക്ക് ഇതൊന്നും ഒട്ടും യോജിച്ചതല്ല.
രാവിലെ പിറന്നാളുകാരനായ കുട്ടി കുളികഴിഞ്ഞ് അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദർശനം ചെയ്യുന്നു. വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി ഒരിലയിലത് തെക്കുഭാഗത്ത് കൊണ്ട് വച്ച് പിതൃക്കൾക്കു സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പിന്നെയൊരില ഇഷ്ടദേവന് “വിളക്ക് കൊളുത്തി” സമർപ്പിക്കുന്നു. ഇതാണ് നമ്മുടെ സംസ്കാരം.
വിളക്ക് കൊളുത്തുന്നതുപോലും സൂര്യദേവനു നേരെയാണ്. പകൽ സമയങ്ങളിൽ കിഴക്കോട്ട് ദർശനമായും, വൈകുന്നേരങ്ങളിൽ പടിഞ്ഞാറ് ദർശനമായും വിളക്ക് തെളിക്കുന്നു. “അല്ലയോ സൂര്യദേവാ, ഒരു പക്ഷപാതവുമില്ലാതെ ഈ ഭൂമിയിലെ സകല ജീവജാലങ്ങള്ക്കും വേണ്ടി അങ്ങ് സദാ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനുമിതാ നിനക്കു മുന്നില് കൊളുത്തിവെയ്ക്കുന്ന ഈ തിരിനാളത്തെ സ്വന്തം ആത്മാവായി കണ്ടുകൊണ്ട് സകല ജീവജാലങ്ങൾക്കും നന്മ ചെയ്യ്ത് എന്റെ ജന്മം പ്രകാശപൂരിതമാക്കട്ടെ. അതിനായി എന്നെ അനുഗ്രഹിച്ചാലും ഭഗവാനേ” എന്ന പ്രാര്ത്ഥനയോടെയാണ് വിളക്ക് കൊളുത്തേണ്ടത്. ഇതല്ലേ കുട്ടികൾക്കു നിങ്ങൾ പറഞ്ഞുകൊടുക്കേണ്ടത്? അതോ വിളക്ക് ഊതിക്കെടുത്തി ഭ്രാന്തനെപ്പോലെ കൈകൊട്ടിച്ചിരിക്കാനോ?
പറ്റുമെങ്കില് ആ കുഞ്ഞിനെ അശരണരായ ആളുകൾക്ക് ഭക്ഷണം വിളംബിക്കൊടുക്കാൻ പഠിപ്പിക്കുക. അത് അവനിൽ കാരുണ്യവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും വളർത്തും. ഒപ്പം തനിക്കിന്നുള്ള സൌഭാഗ്യങ്ങളുടെ മൂല്യവും അവനറിയും.
അതിമനോഹരമായ ഒരു സംസ്കാരം നമുക്കുള്ളപ്പോൾ എന്തിനാണ് പാശ്ചത്യന്റെ അറിവ്കേടിനെ അനുകരിക്കുന്നത്? ഇനി ആരെങ്കിലും വിളക്ക് ഊതിക്കെടുത്തി പിറന്നാളോഘിക്കാനാവശ്യപ്പെട്ടാൽ ഇതെന്റെ സംസ്കാരമല്ലെന്ന് ഉറച്ചുതന്നെ പറയുക.
സിനിമയിലേയും സീരിയലിലേയും ജന്മദിനാഘോഷങ്ങൾ തികച്ചും നമ്മുടെ ആചാരങ്ങൾക്കു ഘടകവിരുദ്ധമാണ്. ജന്മദിനാഘോഷം വർണ്ണശബളമായിതന്നെ ആഘോഷിക്കട്ടെ..നമുക്കു നമ്മുടെ അർത്ഥവ്യാപ്തിയും ഐശ്വര്യപ്രദവുമായ ആചാരങ്ങളെ പിന്തുടർന്നു കൊണ്ടു തന്നെ ആചരിക്കാം ആഘോഷിക്കാം..തേജോമയമായ പ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ടാകരുത്!!
അറിവിന്റെ വിളക്കുകൊളുത്തി ഈ ലോകത്തെ പ്രകാശപൂരിതമാക്കുക…