സ്ത്രീ വന്ധ്യത
കേവലം ഗര്‍ഭധാരണമല്ല, ആരോഗ്യമുള്ള ശിശുവിന്റെ ജനനമാണ് വന്ധ്യതാ ചികിത്സയിലൂടെ ആയുര്‍വേദം ലക്ഷ്യംവെയ്ക്കുന്നത്
ദമ്പതിമാർ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പിനുശേഷം മാത്രം ഗർഭധാരണത്തിന് ശ്രമിക്കണമെന്ന് ആയുർവേദ സംഹിതകളിൽ പറയുന്നു. സങ്കീർണമായ പ്രക്രിയയാണ് ഗർഭധാരണം. ഋതു (ഗർഭധാരണത്തിന് അനുകൂല സമയം), ക്ഷേത്രം (ആരോഗ്യമുള്ള പ്രത്യുത്പാദനാവയവങ്ങളും ഭ്രൂണത്തിന്റെ വളർച്ചയ്ക്കായി തയ്യാറാക്കപ്പെട്ട ഗർഭാശയവും), അംബു (പോഷകം), ആരോഗ്യമുള്ള ബീജങ്ങളും അണ്ഡങ്ങളും, ശുദ്ധമായ മനസ്സ്, ദൂഷിതമല്ലാത്ത വാതം (നാഡീവ്യൂഹം, അന്തഃസ്രാവി വ്യവസ്ഥ എന്നിവയുടെ സന്തുലിതാവസ്ഥ) എന്നിവയാണ് ഗർഭധാരണത്തിന് ആവശ്യമായ ഘടകങ്ങൾ. ദമ്പതിമാർ തമ്മിലുള്ള മാനസിക ഐക്യവും പ്രധാനമാണ്. ഈ ഘടകങ്ങൾക്കുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ വന്ധ്യതയ്ക്ക് കാരണമാകും.
പ്രത്യുത്പാദനാവയവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ, മനഃസ്താപം, സ്ത്രീ-പുരുഷ ബീജങ്ങളുടെ തകരാറുകൾ, ജീവിതശൈലീ മാറ്റങ്ങൾ, ശാരീരികക്ഷമതക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന വന്ധ്യത ചികിത്സിച്ച് മാറ്റാൻ കഴിയുന്നതാണെന്നാണ് ആയുർവേദം പറയുന്നത്.
തയ്യാറെടുപ്പുകൾ
എല്ലാ ദമ്പതിമാരും ആയുർവേദം അനുശാസിക്കുന്ന ഗർഭധാരണപൂർവ വിധി (പ്രീ കൺസെപ്ഷൻ കെയർ) പ്രകാരം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ നടത്തുന്നത് ഉത്തമമാണ്. അമിത വണ്ണം, പ്രമേഹം എന്നിവ നിയന്ത്രണ വിധേയമാക്കണം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമുള്ളവരും അപസ്മാരം, മാനസിക രോഗങ്ങൾ എന്നിവയ്ക്ക് സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവരും ഗർഭം ധരിക്കുന്നതിന് മുൻപ് വൈദ്യോപദേശം സ്വീകരിക്കണം. ഗർഭിണികളും ഔഷധോപയോഗത്തിൽ ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ച് ഭ്രൂണത്തിന്റെ അവയവ നിർമാണം നടക്കുന്ന ആദ്യമാസങ്ങളിൽ
ഗർഭധാരണത്തിനുവേണ്ടി ശ്രമിക്കുന്ന ദമ്പതിമാരിൽ ശരാശരി 80 ശതമാനത്തിലധികവും ഒരു വർഷത്തിനുള്ളിൽ തന്നെ സ്വാഭാവികമായി ഗർഭം ധരിക്കാറുണ്ട്. അതിനാൽ ഈ കാലയളവ് കഴിഞ്ഞിട്ടും ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ ദമ്പതിമാർ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. എന്നാൽ സ്ത്രീയുടെ പ്രായം 35-ൽ കൂടുതലാണെങ്കിലും ആർത്തവ ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും ആറ് മാസം കഴിയുമ്പോൾ തന്നെ ചികിത്സ തേടുന്നതാണ് നല്ലത്.
ചികിത്സ
വ്യക്ത്യധിഷ്ഠിതവും സമഗ്രവുമായ ആയുർവേദ ചികിത്സാസമ്പ്രദായത്തിന്റെ അടിസ്ഥാനം, ത്രിദോഷസിദ്ധാന്തവും പഞ്ചഭൗതികത്വവുമാണ്. രോഗിയുടെ ശരീരപ്രകൃതി, രോഗോത്പാദന കാരണങ്ങൾ, ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾ എന്നിവയ്ക്കനുസരിച്ചാണ് ചികിത്സ നിർണയിക്കുന്നത്. അതിനാൽ രോഗശമനൗഷധങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തമായേക്കാം. ശരീരശുദ്ധി വരുത്തുന്ന ക്രിയാക്രമങ്ങൾ സാമാന്യമായി ചെയ്തുവരാറുണ്ട്. ചികിത്സയോടൊപ്പം ജീവിത ശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതാണ്. ആഹാരം വിശപ്പിനനുസരിച്ച്, കൃത്യമായ ഇടവേളകളിൽ കഴിക്കണം. അമിതാഹാരവും അല്പാഹാരവും നന്നല്ല. ശരിയായ ഉറക്കം, വിശ്രമം, മാനസികോല്ലാസം, വ്യായാമം എന്നിവയ്ക്കായി സമയം കണ്ടെത്തണം. പകലുറക്കം, രാത്രി അധികം സമയം ഉറക്കമിളച്ചിരിക്കൽ, മലമൂത്ര വേഗങ്ങളെ തടയൽ ഇവ പാടില്ല. മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്
ആർത്തവശുദ്ധി ഗർഭധാരണത്തിൽ പ്രാധാന്യമർഹിക്കുന്നു. അമിതവേദന, പുകച്ചിൽ, വഴുവഴുപ്പ് എന്നിവയില്ലാതെ, മാസംതോറും ക്രമമായി വരുന്നതും കഴുകിയാൽ തുണികളിൽ കറകൾ അവശേഷിപ്പിക്കാത്തതും ശുദ്ധാർത്തവ ലക്ഷണമെന്ന് ആയുർവേദം വിവക്ഷിക്കുന്നു. ആർത്തവം ക്രമമല്ലാത്തവരിൽ അണ്ഡോത്പാദനം വേണ്ടവിധത്തിൽ നടക്കാനുള്ള സാധ്യത കുറവാണ്. അതിനാൽ കൗമാരക്കാരിൽ ആർത്തവ ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടാൽ വൈകാതെ ചികിത്സ തേടേണ്ടതാണ്.
സ്ത്രീകളിൽ ഗർഭധാരണശേഷി 30 വയസ്സ് മുതൽ ക്രമേണ കുറയാൻ തുടങ്ങുന്നു. 35 വയസ്സിന് മുകളിൽ അണ്ഡങ്ങളുടെ ഗുണത്തിലും എണ്ണത്തിലും കുറവ് കണ്ടുവരുന്നു. പ്രായം കൂടുംതോറും ഗർഭകാലരോഗങ്ങൾക്കും പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകൾക്കുമുള്ള സാധ്യത കൂടുതലാണ്. ആയുർവേദം അനുശാസിക്കുന്ന ജീവിതചര്യയും ആർത്തവചര്യയും ശീലിക്കേണ്ടതും വൈദ്യനിർദേശപ്രകാരം രസായനങ്ങൾ വിധിപ്രകാരം ഉപയോഗിക്കേണ്ടതുമാണ്. അണ്ഡങ്ങളുടെ ഗുണനിലവാരം നിലനിർത്താൻ ഇവ സഹായകമാവും. വെളുത്തുള്ളി, എള്ള്, മുതിര, ഉഴുന്ന്, എള്ളെണ്ണ, ചെറിയ മത്സ്യങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. ശതപുഷ്പ, ശതാവരി തുടങ്ങിയ ഔഷധങ്ങളും ദേഹപ്രകൃതിക്കനുസരിച്ച്, വൈദ്യനിർദേശപ്രകാരം സേവിക്കുന്നത് നന്നായിരിക്കും.
പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രോം:
ആർത്തവ ക്രമക്കേടുകൾക്കും വന്ധ്യതയ്ക്കുമുള്ള പ്രധാന കാരണമാണ് പി.സി.ഒ.എസ്. കൗമാരപ്രായക്കാരിൽ ആർത്തവ ക്രമക്കേടുകൾ, അമിത രോമവളർച്ച എന്നീ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ, പി.സി.ഒ.എസ്. വാത-കഫ പ്രധാനമായ രോഗമാണ്. ഉദ്വർത്തനം, വമനം, വിരേചനം, വസ്തികൾ എന്നീ ചികിത്സകൾ ഈ അവസ്ഥയിൽ ഫലപ്രദമാകുന്നു. ചികിത്സയോടൊപ്പം ചിട്ടയായ വ്യായാമവും ശരിയായ ഭക്ഷണക്രമവും ശീലമാക്കണം
എൻഡോമെട്രിയോസിസ് :
ആർത്തവത്തോടനുബന്ധിച്ച് ഉണ്ടാകുന്നതും തുടർന്നുനിൽക്കുന്നതുമായ അസഹനീയമായ വേദനയാണ് എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളിൽ പ്രധാനം. ശാരീരികബന്ധത്തിലും അസഹനീയമായ വേദന ചിലരിൽ കാണപ്പെടുന്നുണ്ട്. വാതശമനമായ ഔഷധങ്ങളാണ് ഇവരിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. അവഗാഹസ്വേദം, ഉത്തരവസ്തി എന്നിവയും രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായകമാവുന്നു. നീണ്ടുനിൽക്കുന്ന ചികിത്സയും നിരീക്ഷണവും ഇവരിൽ ആവശ്യമായിവരാം. ഗർഭധാരണശേഷം ഗർഭസ്ഥാപനൗഷധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ തുടരുന്നത്, ഇത്തരക്കാരിൽ ഗർഭം അലസിപ്പോകുന്നത് തടയാൻ ഉപകരിക്കും.
അണ്ഡവാഹിനിക്കുഴലിനെ ബാധിക്കുന്ന രോഗങ്ങൾ :
ബീജസങ്കലനം നടക്കുന്നത് അണ്ഡവാഹിനിക്കുഴൽ ആയതിനാൽ ഇവയിലുണ്ടാകുന്ന തടസ്സങ്ങൾ, ഒട്ടിപ്പിടിക്കൽ, അണുബാധകൾ എന്നിവ വന്ധ്യതയ്ക്ക് കാരണമാകും. ഔഷധസംസ്കൃതമായ തൈലങ്ങൾകൊണ്ടുള്ള ഉത്തരവസ്തിയും മറ്റു ചികിത്സകളും ഇത്തരം വന്ധ്യതയിൽ ഫലം തരുന്നവയാണ്.
തുടർച്ചയായ ഗർഭമലസൽ
ജനിതകകാരണങ്ങൾ, തൈറോയ്ഡ് മുതലായ അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനവൈകല്യം, ഗർഭാശയത്തിന്റെ ഘടനാപ്രശ്നങ്ങൾ എന്നിവയെല്ലാം തുടർച്ചയായ ഗർഭമലസലിന് കാരണമാകാം. ഇത്തരം അവസ്ഥകളിൽ ദമ്പതിമാർ രണ്ടുപേരും ചികിത്സയ്ക്കു വിധേയരാകേണ്ടതാണ്. തിരുതാളി, പേരാൽമൊട്ട് എന്നീ ഔഷധങ്ങളുടെ ഉപയോഗവും കൃത്യമായ ഗർഭിണീപരിചര്യയും ആരോഗ്യത്തോടെ ഗർഭകാലം പൂർത്തിയാക്കാൻ സഹായകമാവുന്നു
വന്ധ്യതയുടെ കാര്യത്തിൽ പലരും ഏറെ വൈകിയാണ് ആയുർവേദ ചികിത്സയ്ക്കായി എത്തുന്നത്. അവരിൽ പോലും മികച്ച ഫലങ്ങൾ സാധ്യമാക്കാൻ ആയുർവേദ കോളേജുകളിൽ നടക്കുന്ന പഠനങ്ങളും ഗവേഷണങ്ങളും സഹായിക്കുന്നുണ്ട്.
കൃത്രിമ ഗർഭധാരണത്തിനുവേണ്ടി സജ്ജമാക്കൽ
ആന്റി മുള്ളേറിയൻ ഹോർമോണിന്റെ അളവിലുള്ള ഗണ്യമായ കുറവ്, ഗർഭാശയസ്തരത്തിന്റെ കട്ടിയില്ലായ്മ, ഗർഭാശയത്തിലേക്കുള്ള രക്തചംക്രമണക്കുറവ്, ബീജങ്ങളുടെയും അണ്ഡങ്ങളുടെയും ഗുണനിലവാരമില്ലായ്മ, അമതമാനസിക സമ്മർദം എന്നിവയെല്ലാം ഗർഭാശയത്തിൽ ഭ്രൂണം പറ്റിപ്പിടിച്ചു വളരുന്നതിനെ പ്രതികൂലമായി ബാധിക്കാം. സ്നേഹപാനം, നസ്യം, ശിരോധാര, യാപനവസ്തി മുതലായ ചികിത്സകൾ വഴി ബീജങ്ങളുടെയും അണ്ഡങ്ങളുടെയും ഗുണം വർധിപ്പിക്കാനും സ്ത്രീശരീരത്തെ ഗർഭധാരണത്തിന് സജ്ജമാക്കി ഭ്രൂണത്തെ തിരസ്കരിക്കുന്നത് തടയാനും സഹായിക്കും. തത്ഫലമായി കൃത്രിമ ഗർഭധാരണത്തിന്റെ വിജയസാധ്യത വർധിപ്പിക്കാൻ കഴിയുമെന്നത് ആശ്വാസകരമാണ്