മാതാ പിതാ ഗുരു ദൈവ സങ്കൽപ്പം


🙏🌹🌺🌸💐🌹🙏
ഭാരതീയ സംസ്കാരത്തിന്റെ കാതലായ സന്ദേശമാണ് “മാതാ-പിതാ- ഗുരു-ദൈവം” എന്ന സങ്കൽപ്പം. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാതാവിനും പിതാവിനും ഗുരുവിനും ദൈവത്തിനും വിവിധ ധർമ്മങ്ങളുണ്ട്. നമ്മെ ഈ പ്രപഞ്ചത്തിലേയ്ക്ക് കൊണ്ടുവന്ന മാതാവിനാണത്രേ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത്.

ജനനത്തിന് കാരണഭൂതനായ പിതാവിനെ മാതാവ് കാട്ടിത്തരുന്നു. ദ്വിതീയനല്ലെങ്കിലും അടുത്ത സ്ഥാനം പിതാവിനു തന്നെ. ക്രമേണ, മാതാവും പിതാവും കൂടി നമ്മുടെ ഗുരുവിനെ കണ്ടെത്തുന്നു. പിന്നീടങ്ങോട്ട് ജന്മത്തിന്റെ അടുത്ത ഘട്ടമായി… ഗുരുവിൽ നിന്ന് അക്ഷരങ്ങളും അനുഭവങ്ങളും പാഠങ്ങളും ഒക്കെ ഉൾക്കൊണ്ട്, ശരിയായ ജ്ഞാനത്തിലൂടെ ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു.

താത്ത്വികമായി പറഞ്ഞാൽ, മനുഷ്യന് മാതാവ് ഭൂമിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ഇതിന്റെയെല്ലാം സാക്ഷാത്കാരമാണ് ഈശ്വരൻ.
മാതാവിനെയും പിതാവിനെയും ആദരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ കഥ നമ്മുടെ പുരാണങ്ങളിൽ കാണുന്നത് നമുക്ക് ഒന്ന് ഓർത്തെടുക്കാം….

കൈലാസത്തിൽ പരമശിവനും പാർവതിയും മക്കളായ ഗണപതിയും സുബ്രഹ്മണ്യനും സന്തോഷത്തോടെ ഇരിക്കുന്ന സമയം…. ഒരു മാമ്പഴം പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഗണപതിയും സുബ്രഹ്മണ്യനും തമ്മിൽ തർക്കമായി. മാമ്പഴം മുഴുവനായി തങ്ങൾക്ക് വേണമെന്ന് രണ്ടുപേരും വാശിപിടിച്ചു. ശിവപാർവ്വതിമാർ ആകെ ധർമ്മസങ്കടത്തിലായി. രണ്ടു മക്കളും തങ്ങൾക്ക് ഒരുപോലെയാണ്, പിന്നെങ്ങനെ ഒരാൾക്ക് മാത്രമായി നൽകും….

ഒടുവിൽ അവർ ഒരു പന്തയം നടത്താൻ തന്നെ തീരുമാനിച്ചു. “കുഞ്ഞുങ്ങളേ, നിങ്ങൾ രണ്ടുപേരും തമ്മിൽ ഒരു ചെറിയ മത്സരം… അതിൽ വിജയിക്കുന്നയാൾക്ക് ഈ മാമ്പഴം മുഴുവനായി തരാം.. പരമശിവൻ പറഞ്ഞു. ഗണപതിയും സുബ്രഹ്മണ്യനും ഇത് സമ്മതിച്ചു….. എന്താണ് മത്സരം എന്നറിയാൻ അവർക്ക് ആകാംക്ഷയായി.

“നിങ്ങൾ രണ്ടുപേരും മൂന്നു തവണ ഈ പ്രപഞ്ചം ചുറ്റി ഇവിടെ വരണം. ആര് ആദ്യം അത് പൂർത്തിയാക്കുന്നുവോ അവനാണ് വിജയി.” വെറും ഒരു മാമ്പഴത്തിന്റെ പേരിലായാലും മത്സരം മത്സരം തന്നെയല്ലേ. രണ്ടുപേരും മത്സരത്തിനു തയ്യാറായി. സമയം ഒട്ടും തന്നെ പാഴാക്കാതെ സുബ്രഹ്മണ്യൻ തന്റെ വാഹനമായ മയിലിന്റെ പുറത്തുകയറി പ്രപഞ്ചം ചുറ്റാനാരംഭിച്ചു.

മോദകപ്രിയനായ ഗണപതി വളരെ സാവധാനം, ഒരു ധൃതിയുമില്ലാതെ മോദകവും കഴിച്ചങ്ങനെ ഇരുന്നു. ഗണപതി ചിന്തിച്ചു, കൈലാസത്തിലിരിക്കുന്ന ശിവനും പാർവ്വതിയുമല്ലേ ഈ പ്രപഞ്ചത്തിന്റെ പ്രഭവസ്ഥാനം. പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ഇവരുടെ പ്രതിബിംബം മാത്രമല്ലേ പ്രകൃതി. സ്വന്തം മാതാപിതാക്കളെ പ്രദക്ഷിണം വയ്ക്കുന്നതാണ് ഉലകിനു വലം വയ്ക്കുന്നതിനേക്കാൾ പുണ്യമെന്ന് അദ്ദേഹം കരുതി.

ഇതിനിടയിൽ സുബ്രഹ്മണ്യൻ പ്രപഞ്ചത്തിന് ഒരു വലം വച്ച് കൈലാസത്തിലെത്തി. ഗണപതി ഇതുവരെയും ഇവിടെത്തന്നെയിരിക്കുന്നതിൽ സുബ്രഹ്മണ്യന് അത്ഭുതവും, ഒപ്പം താൻ തന്നെ വിജയിയാവുമെന്ന സന്തോഷവും തോന്നി. അദ്ദേഹം തന്റെ രണ്ടാം വട്ടം ആരംഭിച്ചു. ഗണപതിയ്ക്ക് ഒരു കൂസലുമില്ല…. സുബ്രഹ്മണ്യൻ രണ്ടാം വട്ടവും പൂർത്തിയാക്കി കൈലാസത്തിലെത്തി.

ഇത്തവണ ഗണപതിയോട് ഇതുവരെ മത്സരത്തിൽ പങ്കുചേരാത്തതെന്തെന്ന് അന്വേഷിക്കുകയും ചെയ്തു. ഗണപതി തന്റെ മറുപടി ഒരു ചെറുചിരിയിലൊതുക്കി കണ്ണുകളടച്ച് നാമജപം തുടങ്ങി. താൻ തന്നെ വിജയി എന്നുറപ്പിച്ച് സുബ്രഹ്മണ്യൻ അവസാനവട്ട വലംവയ്ക്കനിനു പുറപ്പെട്ടു.

കുറച്ചു നേരം കണ്ണുകളടച്ച് നാമം ജപിച്ചശേഷം ഗണപതി, തന്റെ മാതാപിതാക്കളുടെ മുന്നിലെത്തി അവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി. ഞാനിതാ മത്സരത്തിനു തയ്യാർ എന്ന് പറഞ്ഞുകൊണ്ട് ഗണപതി ശിവപാർവ്വതിമാരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് “പുതൃദേവോ ഭവ:, മാതൃദേവോ ഭവ” എന്ന മന്ത്രോച്ചാരണത്തോടേ തന്റെ മാതാപിതാക്കൾക്കു ചുറ്റും വലം വയ്ക്കാനാരംഭിച്ചു.

സമയം പാഴാക്കാത്തെ എത്രയും വേഗം സുബ്രഹ്മണ്യനോട് മത്സരിച്ച് പ്രപഞ്ചത്തെ വലം വച്ചു വരാൻ അവർ ഗണപതിയെ ഉപദേശിച്ചു. മൂന്നുവട്ടം മാതാപിതാക്കളെ വലം വച്ച് തിരികെ വന്ന് വീണ്ടും അവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി.

ഇതിനിടെ സുബ്രഹ്മണ്യൻ മൂന്നാം വട്ടം പ്രപഞ്ചം ചുറ്റി കൈലാസത്തിൽ മാതാപിതാക്കളുടെ സന്നിധിയിലെത്തി. താൻ മത്സരത്തിൽ വിജയിച്ചെന്നും സമ്മാനം തനിക്ക് വേണമെന്നും സുബ്രഹ്മണ്യൻ അവകാശപ്പെട്ടു. താനാണ് വിജയിയെന്ന് ഗണപതിയും അവകാശപ്പെട്ടു. എന്നിട്ട് തന്റെ മാതാപിതാക്കളെ നോക്കി പറഞ്ഞു, “പ്രപഞ്ചത്തിനു ചുറ്റുമുള്ള എന്റെ പ്രദക്ഷിണം ഇതാ പൂർത്തിയായിരിക്കുന്നു” എന്നിട്ട് പരമശിവനോടായി പറഞ്ഞു,

“ആദരണീയനായ അച്ഛാ, വേദങ്ങൾ കുടികൊള്ളുന്നത് അവിടുത്തെ നാവിൻതുമ്പിലാകുന്നു. ഈ പ്രപഞ്ചത്തിലെ വിശുദ്ധമായതെന്തൊക്കെയോ അതെല്ലാം ചേർന്ന സ്വരൂപമാണ് അങ്ങ്. ‘പിതൃ ദേവോ ഭവ:’, അതായത് അച്ഛനെ തന്റെ ദൈവമായി കാണണം എന്നാണ് എന്റെ ഗുരുക്കന്മാർ പഠിപ്പിച്ചിരിക്കുന്നത്.

തുടർന്ന് തന്റെ മാതാവായ പാർവ്വതിയോടായി, “പ്രിയപ്പെട്ട അമ്മേ, അവിടുന്ന് ഈ പ്രപഞ്ചത്തിന്റെ തന്നെ ഊർജ്ജമായ ശക്തിയുടെ അവതാരമാകുന്നു. എന്റെ മാതാപിതാക്കളെ വലം വയ്ക്കുന്നത് ഈ പ്രപഞ്ചത്തെ തന്നെ വലംവയ്ക്കുന്നതിനെക്കാൾ ഉത്കൃഷ്ടമായാണ് ഞാൻ കരുതുന്നത്”.

പ്രപഞ്ചത്തെ വലംവയ്ക്കാതെ തന്നെ ഗണപതി പരിപൂർണ്ണ പക്വത നേടിക്കഴിഞ്ഞതായി ശിവപാർവ്വതിമാർ മനസ്സിലാക്കി. മനം നിറഞ്ഞ അവർ മകനെ വാരിപ്പുണർന്നു….

മാതാ പിതാ ഗുരു ദൈവ സങ്കൽപ്പത്തെ ഇത്രയും മനോഹരമായി ചിത്രീകരിക്കാൻ മറ്റൊരു കഥയ്ക്കും കഴിയില്ല…. ഗുരുഭക്തിയുടെ തീവ്രത മനസ്സിലാക്കി തരുന്ന അനവധി കഥകൾ നമ്മുടെ പുരാണങ്ങളിലുണ്ട്…. 🙏🌹🌺🌸💐🌹🙏

പ്രേമമാണ് ജീവിതം, അതില്ലെങ്കില്‍ ജീവിതമില്ല (അമൃതാനന്ദമയി )🔯२ंजीतं☯

ജന്മദിനത്തെക്കുറിച്ചോ അത് ആഘോഷിക്കുന്നതിനെക്കുറിച്ചോ ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാവര്‍ക്കും ഈശ്വരസ്മരണയില്‍ ഒന്നിച്ചുകൂടാനും ദുഃഖത്തിന്റെയും ദുരിതങ്ങളുടെയും അന്ധകാരത്തില്‍ സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദീപം തെളിക്കാനും മക്കളൊരുക്കിയ അവസരമായാണ് ജന്മദിനാഘോഷങ്ങളെ അമ്മ കാണുന്നത്.

ചിരിക്കാന്‍ കഴിയാത്ത ജീവിതങ്ങള്‍ക്കും കണ്ണുനീര്‍ വറ്റാത്ത മുഖങ്ങള്‍ക്കും പ്രതീക്ഷയുടെ കിരണമായിത്തീരണം മക്കളുടെ ജീവിതം. എല്ലാവരും ഒരമ്മ മക്കളാണെന്ന ബോധം ഉണര്‍ത്താന്‍ സഹായിക്കുന്നതുകൊണ്ട് മക്കളുടെ ആനന്ദത്തില്‍ അമ്മയും പങ്കുചേരുന്നു.

മക്കള്‍ ചുറ്റും ഒന്നു കണ്ണോടിക്കുക.

ലോകത്തിലുള്ള ജനങ്ങള്‍ ഏതെല്ലാം തരത്തിലാണ് കഷ്ടപ്പെടുന്നത്. അവര്‍ക്കുവേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മുംബൈയിലെ ചില മക്കള്‍ പറഞ്ഞ സംഭവം അമ്മക്കോര്‍മ വരുന്നു. ഒരു പ്രമേഹരോഗിക്ക് നേരിടേണ്ടിവന്ന അനുഭവമാണ്. അദ്ദേഹത്തിന്റെ കാലില്‍ ഒരു മുറിവുണ്ടായി. അതു പഴുത്ത് വ്രണമായി. ഡോക്ടറെ കാണിച്ചപ്പോള്‍ ‘കാലു മുറിച്ചുമാറ്റണം, അല്ലെങ്കില്‍ പഴുപ്പ് ശരീരത്തിന്റെ മുകള്‍ഭാഗങ്ങളിലേക്കും ബാധിക്കും. അത് വലിയ അപകടമാണ്’ എന്നു പറഞ്ഞു. അദ്ദേഹം വല്ലാതെ തളര്‍ന്നു. കാല് നഷ്ടപ്പെടുമെന്നുള്ള ദുഃഖം മാത്രമല്ല, ആ ഓപ്പറേഷന് വലിയൊരു തുക അടയ്ക്കണം. സ്ഥിരമായി ഒരു വരുമാനവും ഇല്ലാത്ത മനുഷ്യനാണ്. കിട്ടുന്നത് കുടുംബം പുലര്‍ത്താന്‍തന്നെ തികയുന്നില്ല. കാലിന് അസുഖം വന്നതിനുശേഷം പഴയതുപോലെ ജോലിക്കു പോകാനും സാധിക്കുന്നില്ല. ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്ന് വാങ്ങാന്‍തന്നെ പണമില്ലാതെ വിഷമിക്കുകയാണ്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഓപ്പറേഷനുള്ള പണം കണ്ടെത്തും? അദ്ദേഹം ആകെ വിഷമിച്ചു. യാതൊരു നിവൃത്തിയുമില്ലാത്ത, ആ സാധുമനുഷ്യന്‍ കണ്ടെത്തിയ വഴി എന്താണെന്നോ? ട്രെയിന്‍ വരുന്ന സമയം നോക്കി റെയില്‍വേ പാളത്തിനടുത്തുചെന്ന്, മുറിച്ചുമാറ്റാന്‍ നിര്‍ദേശിച്ച കാല്‍ പാളത്തില്‍ വെച്ചു.

ട്രെയിന്‍ കയറി ആ കാല് മുറിഞ്ഞു. രക്തം വാര്‍ന്നൊഴുകി ആള്‍ മരണത്തിന്റെ വക്കിലെത്തി. ആളുകള്‍ അദ്ദേഹത്തെ ആസ്പത്രിയിലാക്കി. സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:കാല് മുറിച്ചുമാറ്റാന്‍ എന്റെ കൈയില്‍ പണമില്ല. മുറിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും. കുടുംബം അനാഥമാകും.ഓപ്പറേഷന് പണമില്ലാത്ത എന്റെ മുന്‍പില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.” ആ മനുഷ്യന്റെ ജീവിതത്തെക്കുറിച്ചും അയാള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും മക്കള്‍ ഒന്നു ചിന്തിച്ചുനോക്കുക. ഇങ്ങനെയുള്ള കോടിക്കണക്കിനാളുകള്‍ ലോകത്തുണ്ട്. ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവര്‍, രോഗങ്ങള്‍ കാരണം ജോലി ചെയ്തു കുടുംബം പോറ്റാന്‍ കഴിയാത്തവര്‍, മദ്യത്തിനടിമയായി ഭാര്യയെയും മക്കളെയും നോക്കാത്തവര്‍… ഇങ്ങനെ കണ്ണീരില്‍ കുതിര്‍ന്ന എത്രയെത്ര ജീവിതങ്ങള്‍. അതേസമയം, നമ്മള്‍ എത്രയോ പണം ആഡംബരവസ്തുക്കള്‍ക്കും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കും ചെലവാക്കുന്നു. നമ്മള്‍ വിചാരിച്ചാല്‍ ആ പണമുപയോഗിച്ച് ഒരു സാധുവിനു മരുന്നു വാങ്ങാം, ഒരു കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം നല്‍കാം, ഒരു സാധുക്കുട്ടിക്ക് വസ്ത്രവും പുസ്തകവും മറ്റും വാങ്ങിക്കൊടുക്കാം. ഇങ്ങനെ നമുക്കോരോരുത്തര്‍ക്കും, ദുഃഖിക്കുന്ന ഒരു ജീവനെ കൂടി കാരുണ്യപൂര്‍വം പരിഗണിക്കാന്‍ കഴിഞ്ഞാല്‍ ലോകംതന്നെ മാറും. ആ സ്‌നേഹവും കാരുണ്യവുമാണ് ഈശ്വരന്‍.

മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണിന്ന്. അതുകൊണ്ടുതന്നെ സ്വയം സന്തോഷിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ അവന് കഴിയുന്നില്ല. മനസ്സില്‍ സന്തോഷമില്ലെങ്കില്‍ മറ്റുള്ളവര്‍ക്കതെങ്ങനെ പകര്‍ന്നുനല്‍കാന്‍ കഴിയും? നമുക്കുള്ളതു മാത്രമേ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയൂ.

ഇന്ന് നമുക്കുള്ളത് ദുഖം മാത്രമാണ്. തനിക്ക് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന മനോഭാവമാണ് ഇന്നുള്ളത്. ഈ ചിന്ത മാറാതെ ജീവിതത്തില്‍ സുഖവും സന്തോഷവും അനുഭവിക്കാന്‍ കഴിയില്ല. സ്‌നേഹമുള്ള ഹൃദയമുണ്ടെങ്കില്‍ അന്ധനെ നയിക്കാന്‍ പ്രയാസമില്ല. എന്നാല്‍ ഹൃദയത്തിന് അന്ധത ബാധിച്ചവരെ നയിക്കാന്‍ പ്രയാസമാണ്. അങ്ങനെയുള്ളവര്‍ സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും കൂടുതല്‍ അന്ധകാരം സൃഷ്ടിക്കും. അവര്‍ ഉണര്‍ന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണ്. ജനനംകൊണ്ടും ജീവിതസാഹചര്യങ്ങള്‍കൊണ്ടും മനുഷ്യര്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ പ്രേമം എല്ലാ മനുഷ്യര്‍ക്കും സ്വതസിദ്ധവും ഏറ്റവും സ്വാഭാവികവുമായ വികാരമാണ്. പ്രേമമാണ് ജീവിതം, അതില്ലെങ്കില്‍ ജീവിതമില്ല എന്നറിയണം. അത് നമ്മുടെ ഓരോ കര്‍മത്തിലും പ്രതിഫലിക്കണം. അതാകണം ജീവിതലക്ഷ്യം.