
ദിലീപിനും സുരാജ് വെഞ്ഞാറമ്മൂടിനും ഇടയിൽ തെളിഞ്ഞുവരുന്ന ഒരു ചിത്രം ആൾക്കൂട്ടമാണ്.
നടിയെ അപമാനിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ കൂക്കിവിളിക്കാൻ തടിച്ചു കൂടിയ ജനക്കൂട്ടം ഇന്ത്യൻ സിനിമയിലെ മികച്ച നടനുള്ള പുരസ്കാരം നേടിയ സുരാജിനെ അനുമോദിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിട്ടില്ല.
ഈ വർഷം ഇതേ ബഹുമതി നേടിയ സുരഭിക്ക് വേണ്ടി ആർപ്പുവിളിക്കാൻ കോഴിക്കോട്ടോ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ സലിംകുമാറിനെ പൊക്കിയെടുത്ത് ആഹ്ലാദിക്കാൻ കൊച്ചിയിലോ ഈ ജനക്കൂട്ടമുണ്ടായിരുന്നില്ല.
ഉയരങ്ങൾ കീഴടക്കുന്നതിലല്ല, വീഴ്ചയിലാണ് മലയാളിയുടെ ആഹ്ലാദം കര കവിയുന്നതെങ്കിൽ അതിന്റെയർത്ഥം നമ്മുടെ ജനിതകത്തിൽ എവിടെയോ ഒരു അക്ഷരപ്പിശകുണ്ടെന്ന് തന്നെയാണ്.
ഫാൽക്കെ അവാർഡ്നേടിയ അടൂർ ഗോപാലകൃഷ്ണനെയോ ജ്ഞാനപീഠം കയറിയ എം.ടിയേയോ ഒ.എൻ.വിയെയോ സ്വീകരിക്കാനും കുരവയിടാനും ഒരാൾക്കൂട്ടവും സ്വമേധയാ എത്തിയിരുന്നില്ല.
പക്ഷെ, ദിലീപ് വീണപ്പോൾ ജനത്തിന്റെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. ആലുവ പോലീസ് ക്ലബ്ബിലേക്ക്, സബ് ജയിലിലേക്ക്, തെളിവെടുപ്പിന് ദിലീപിനെ കൊണ്ടുപോകുന്ന സ്ഥലങ്ങളിലേക്ക് ആൾക്കൂട്ടം ഒഴുകിയെത്തി.
ഈ ആൾക്കൂട്ടത്തെ ആരെങ്കിലും സംഘടിപ്പിക്കുന്നതാണെന്നു തോന്നുന്നില്ല. ഒരു സ്വാഭാവിക പ്രക്രിയ പോലെ രൂപപ്പെടുകയാണ്.
ഒരു നേതാവിനാൽ നയിക്കപ്പെടുന്നവരല്ല ഇവർ. അന്നേരത്ത്, ആ നിമിഷത്തിൽ മുന്നിൽനിന്ന് മുദ്രാവാക്യം വിളിക്കുന്നവർ, ആർത്തുവിളിക്കുന്നവർ അവരാണ് ഈ കൂട്ടത്തെ നയിക്കുന്നത്.
ഡൽഹിയിൽ ഇതുപോലൊരു കൂട്ടം കണ്ടത് നിർഭയയയുടെ കൊലപാതകത്തിലുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ടാണ്.
തമിഴകത്ത് ജെല്ലിക്കെട്ട് തിരിച്ചുപിടിക്കാനായി ആൾക്കൂട്ടം രൂപമെടുക്കുന്നത് നമ്മൾ കണ്ടു.
ഡൽഹിയും തമിഴകവും തന്നത് പോസിറ്റീവ് സിഗ്നലുകളാണ്. ആലുവയിൽ നിന്നുയരുന്നത് വെറുപ്പിന്റെ ബഹളങ്ങളും.
വീഴ്ചയിൽ ആഹ്ളാദിക്കുന്നവരായി നമ്മൾ മലയാളികൾ മാറുകയാണോ എന്ന ചോദ്യം തീർച്ചയായും ഈ ഘട്ടത്തിൽ ചോദിക്കപ്പടേണ്ടതുണ്ട്.
ആൾക്കൂട്ടത്തിന് അതിന്റേതായ ഘടനയും മനഃശാസ്ത്രവുമുണ്ടെന്ന് വിൽഹം റെയ്ഹ് എന്ന ഓസ്ട്രിയൻ മനഃശാസ്ത്രജ്ഞൻ പറഞ്ഞിട്ടുണ്ട്.
1933 ൽ റെയ്ഹ് എഴുതിയ ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം ആൾക്കൂട്ടത്തിന്റെ രൂപഘടനയെക്കുറിച്ചുള്ള ഒന്നാന്തരം പഠനമാണ്.
ലൈംഗികതയുടെ അടിച്ചമർത്തലാണ് ജർമ്മൻ ജനതയെ നാസിസത്തിന് കീഴ്പ്പെടുത്തിയ കാരണങ്ങളിലൊന്നെന്ന് റെയ്ച് ഈ ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു.
ലൈംഗികത ഒരു കുറ്റമായി വീക്ഷിക്കപ്പെടുന്ന പരിസരത്തിലാണ് ഒരു ശരാശരി മലയാളിയുടെ ജീവിതം.
ഒരു വനിതാ നഴ്സ് ഇഞ്ചക്ഷൻ എടുക്കാൻ ദേഹത്ത് തൊടുമ്പോൾ കോരിത്തരിക്കുന്ന പുരുഷന്മാർ കേരളത്തിൽ മാത്രമായിരിക്കുമെന്നുള്ള നിരീക്ഷണം വെറുതെയല്ല.
ഇ.കെ. നായനാർ മരിച്ചപ്പോൾ, കലാഭവൻ മണി മരിച്ചപ്പോൾ ആൾക്കൂട്ടം ഒഴുകിയെത്തിയില്ലേ എന്ന ബദൽ ചോദ്യം ഉയർന്നേക്കാം.
മരണം ഒരർത്ഥത്തിൽ വീഴ്ച തന്നെയാണ്. ഒരാൾ മരിക്കുമ്പോൾ അത് മാനവരാശിക്ക് തന്നെയുണ്ടാവുന്ന വീഴ്ചയാണെന്നാണ് ആംഗലേയ കവി ജോൺ ഡൺ എഴുതിയത്.
തവളയെ കല്ലെറിയുന്ന കുട്ടിയെക്കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നുണ്ട്. തനിക്ക് താഴെയുള്ള ഒരു ജീവിക്ക് മേൽ അധികാരം പ്രയോഗിക്കുകയാണ് കുട്ടിയെന്നാണ് ഫ്രോയ്ഡ് ചൂണ്ടിക്കാട്ടിയത്.
തിരിച്ചു കല്ലെറിയാൻ തവളയ്ക്കാവില്ലെന്ന് കുട്ടിക്കറിയാം.
ഇതേ മനോഭാവമാണ് ആൾക്കൂട്ടവും പ്രദർശിപ്പിക്കുന്നത്. ഒരു വേട്ടമൃഗത്തെപ്പോലെ അത് ഇരയ്ക്ക് മേൽ അധികാരം പ്രയോഗിക്കുന്നു.
അടിച്ചമർത്തപ്പെട്ട ലൈംഗിക തൃഷ്ണകൾക്കൊപ്പം മലയാളിയുടെ ഉള്ളിലൊതുക്കിപ്പിടിക്കുന്ന ആക്രമണോത്സുകതയും പുറത്തുചാടുകയാണ്.
ഒരു തോക്ക് കൈയ്യിലുണ്ടായിരുന്നുവെങ്കിൽ പല രാഷ്ട്രീയ നേതാക്കളേയും താൻ വെടിവെച്ചിടുമായിരുന്നെന്ന് സമാരാധ്യനായ വ്യക്തി ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതോർത്തുപോവുകയാണ്.
ആൾക്കൂട്ടത്തിന് മുന്നിൽ പെടുന്നവർ പെട്ടതു തന്നെയാണ്. ആലുവയിൽ നിന്നുയരുന്ന ബഹളങ്ങൾ, ആൾക്കൂട്ടത്തിന്റെ ഉന്മത്ത നൃത്തങ്ങൾ – ഇവയാണ് ഇപ്പോൾ നമ്മുടെ അന്തരീക്ഷത്തിൽ നിറയുന്നത്.
വികാരമല്ല വിചാരമാണ് വിപ്ലവം വിജയിപ്പിക്കുന്നതെന്ന് പറഞ്ഞത് സാക്ഷാൽ മാവോയാണ്.
വിചാരണയും വിധിയും നടപ്പാക്കേണ്ടത് ആൾക്കൂട്ടമല്ല, രാജ്യത്തെ നിയമവ്യവസ്ഥയാണ്.
ഇപ്പോൾ നമ്മൾ കാണുന്നത് രോഗമല്ല, രോഗലക്ഷണമാണ്.
വേരിൽ ചികിത്സിക്കുന്നില്ലെങ്കിൽ കാലം നമ്മളോട് പെരുമാറുന്നത് തീർത്തും ദയാരഹിതമായിട്ടായിരിക്കും.
